Friday, 6 January 2017

ആരേയും വില കുറച്ച്‌ കാണാതിരിക്കുക

അയാൾ ആ ഫ്രീസർ പ്ലാന്റിന്റെ ടെക്‌നിക്കൽ ഇൻചാർജ്‌ ആയിരുന്നു.. 

വളരെ വലിയ പ്ലാന്റ്‌ ആയിരുന്നത്‌ കൊണ്ടും അന്ന് ഇടക്കിടെ ചില സാങ്കേതിക തകരാറുകൾ ശ്രദ്ധയിൽപ്പെട്ടത്‌ കൊണ്ടും അയാളുടെ കീഴിലുള്ള ജോലിക്കാർക്ക്‌ വേണ്ട നിർദ്ദേശങ്ങൾ നൽകി -

 ഓടിനടന്നിരുന്ന അയാൾക്ക്‌ ആ ദിവസം ഒരു തലവേദന തന്നെയായിരുന്നു..

 ഉച്ചയോടെ തകരാറുകൾ എല്ലാം ക്ലിയർ ചെയ്ത സമാധാനത്തിലായിരുന്നു അയാൾ,

 അന്നത്തെ വർക്ക്‌ കഴിഞ്ഞു അയാളുടെ ജോലിക്കാർ പോകുന്ന തിരക്കിലായിരുന്നു..

ജോലിയോട്‌ വല്ലാത്തൊരു ആത്മാർത്ഥതയായിരുന്നു അയാൾക്ക്‌,,

 തികഞ്ഞ ഈശ്വരവിശ്വസിയായിരുന്ന അയാളെ സംബന്ധിച്ചിടത്തോളം അത്‌ വിശ്വാസത്തിന്റെ ഭാഗമായിരുന്നു.

പോകുന്നതിനു മുൻപ്‌ താൻ ക്ലിയർ ചെയ്ത ഭാഗത്ത്‌ പോയി ഒന്നുകൂടെ ഉറപ്പു വരുത്തുന്നതിനാണ്‌ അയാൾ ആ ഫ്രീസ്ഡ്‌ ക്യാബിനിലേക്ക്‌ കടന്നത്‌.. 

എല്ലാം ഭംഗിയായി നടക്കുന്നു എന്നു സമധാനിച്ച്‌ തിരിച്ച്‌ പുറത്ത്‌ കടക്കുന്നതിനായി വാതിലിനടുത്തെത്തിയ അയാൾ ആ സത്യം മനസ്സിലാക്കി....

 കാബിന്റെ ഓട്ടോമാറ്റിക്‌ ഡോർ എങ്ങിനെയോ അടഞ്ഞിരിക്കുന്നു..

 ഇനി പുറത്ത്‌ നിന്നല്ലാതെ ആ ഡോർ തുറക്കാൻ കഴിയില്ലെന്നുള്ള  തിരിച്ചറിവ്‌ അയാളുടെ തലച്ചോറിൽ ഒരു മിന്നൽപിണർ സൃഷ്ടിച്ചു,

വൃഥാവിലാണെന്നറിയാമായിരുന്നിട്ടും  അറിയാവുന്ന രീതിയിലൊക്കെ അയാൾ അത്‌ തുറക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.. 

മിനുട്ടുകളുടെ ദൈർഘ്യംകൂടുന്നതിനനുസരിച്ച്‌ ശരീരം മരവിച്ച്‌ തുടങ്ങുന്നത്‌ അയാളറിഞ്ഞു... 

ഇനി കൂടിയാൽ അരമണിക്കൂർ, അതിനുള്ളിൽ പുറത്ത്‌ കടക്കാൻ  കഴിഞ്ഞില്ലെങ്കിൽ......

 പുന്നാര മക്കൾ തണുത്ത്‌ മരവിച്ച അയാളുടെ ശരീരം കെട്ടിപ്പിടിച്ച്‌ വാവിട്ടു കരയുന്ന രംഗമാണ്‌ ആ സമയം അയാളുടെ മനസിലൂടെ കടന്നു പോയത്‌.. 

ഇല്ല, രക്ഷപ്പെടില്ല, എല്ലാം കഴിഞ്ഞു... ജീവിതം തീരുകയാണ്‌...

 സെക്കന്റുകൾ മിനുട്ടുകൾക്കും മിനുട്ടുകൾ മണിക്കൂറുകൾക്കും വഴിമാറി.. 

അയാള്‍ സവ്വശക്തിയുമെടുത്ത്‌ ഉറക്കെ വിളിച്ചുനോക്കി ... 

 ശബ്ദം പുറത്തേക്കു വരുന്നില്ല,  അയാളുടെ ഹൃദയവും ശ്വാസകോശവുമൊക്കെ തണുത്തുറക്കാൻ തുടങ്ങിയിരിക്കുന്നു...

 അയാളുടെ കണ്ണുകൾ മുകളിലേക്കുയർന്നു......

ദൈവമേ.....

വാതിൽ തുറക്കുന്ന ശബ്ദമാണ്‌ അയാളുടെ കണ്ണുകളെ തുറപ്പിച്ചത്‌......

വാതിൽ തുറന്നു പിടിച്ച്‌ മുന്നിൽ നില്‍ക്കുന്ന, കമ്പനി ഗേറ്റിൽ സ്ഥിരമായി നിൽക്കാറുള്ള സെക്യൂരിറ്റിക്കാരന്റെ കൈകളിലേക്ക്‌ അയാൾ കുഴഞ്ഞു വീഴുകയായിരുന്നു...

 ബോധം വീണുകിട്ടുമ്പോൾ അയാൾ ആശുപത്രിയിലായിരുന്നു...

ചുറ്റും കമ്പനിയുടെ മാനേജ്‌മെന്റും സ്റ്റാഫും കുടുംബാംഗങ്ങളും...

 മരണതീരത്ത്‌ നിന്നും ജീവിതത്തിലേക്ക്‌ താൻ തിരിച്ചു വന്നു എന്ന യാഥാർത്ഥ്യം അയാളുടെ കണ്ണുകളെ ഈറനണിയിച്ചു... 

ആ സംശയം  അപ്പോഴും അയാളിൽ ബാക്കിയായിരുന്നു..

അതറിയാനുള്ള ആകാംക്ഷയിൽ അയാൾ ദൈവദൂതനെപ്പോലെ തന്നെ ജീവിതത്തിലേക്ക്‌ തിരിച്ചു കൊണ്ടുവന്ന ആ സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തേക്കു നോക്കി...

അത്‌ മനസ്സിലാക്കിയിട്ടെന്ന പോലെ അയാൾ പറഞ്ഞുതുടങ്ങി......

 സർ, ... കഴിഞ്ഞ എട്ട്‌ വർഷമായി ഞാൻ ഈ കമ്പനിയുടെ ഗേറ്റിൽ നിൽക്കാൻ തുടങ്ങിയിട്ട്‌, എത്രയോ ജോലിക്കാർ എന്റെ മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നു, അവരാരും എന്നോട്‌ സംസാരിക്കുകയോ മൈൻഡ്‌ ചെയ്യുകയോ ചെയ്യാറില്ല... 

പക്ഷെ സാർ...രാവിലേയും വൈകിട്ടും എന്നോട്‌ എന്തെങ്കിലുമൊന്നു പറയാതെ ഒരു കുശലാന്വേഷണം നടത്താതെ ഒരിക്കലും എന്റെ മുന്നിലൂടെ കടന്നു പോയിട്ടില്ല...

 അതിനു വേണ്ടി മാത്രമായി സാർ വരുമ്പോഴും പോകുമ്പോഴും ഞാൻ പ്രതീക്ഷയോടെ കാത്തിരിക്കും..

 ഇന്നു രാവിലെ സാർ എന്നോട്‌ സലാം പറഞ്ഞ്‌ പോയതു ഞാനോർത്തിരുന്നു...

വൈകിട്ട്‌ സാർ തിരിച്ച്‌   പോകുന്നത്‌ കാണാതായപ്പോൾ എനിക്കു സംശയമായി.. 

ഏത്ര തിരക്കാണെങ്കിലും എന്നോട്‌ ഒന്നു കൈ വീശിയെങ്കിലും കാണിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു... 

സാറിത്ര വൈകേണ്ട കാര്യമില്ലല്ലോ,  സാറിനെന്തെങ്കിലും സംഭവിച്ച്‌ കാണുമോ? എനിക്കെന്തോ മനസ്സിനൊരസ്വസ്ഥത തോന്നി...

 അങ്ങിനെയാണ്‌ ഞാൻ സാറിനെ അന്വേഷിച്ചിറങ്ങിയത്‌...

 അകത്തൊരിടത്തും കാണാതായപ്പോള്‍ ഞാൻ ഓരോ ഫ്രീസർ കാബിനും തുറന്നു നോക്കുകയായിരുന്നു..... 


ഇത്രയും കേട്ടു കഴിഞ്ഞപ്പോഴെക്കും അയാൾ നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞു പോയി...

Moral.. 

ആരേയും വില കുറച്ച്‌ കാണാതിരിക്കുക. നമ്മുടെ ഒരു ചെറു പുഞ്ചിരിയോ അഭിവാദ്യമോ  അത്ഭുതങ്ങൾ സൃഷ്ടിച്ചേക്കാം...                   ( കടപ്പാട് )

No comments:

Post a Comment