Wednesday, 8 March 2017

പോട്ടെ...! സാരമില്ല....!

"നമ്മുടെ വീടുകളിലെ കൊച്ചു കുഞ്ഞുങ്ങൾ വല്ല അബദ്ധവും ചെയ്തു പോയാൽ അവർക്ക് വളരെ ദയനീയമായി നമ്മുടെ കണ്ണുകളിലേക്കൊരു നോട്ടമുണ്ട്..

ഒരു ഗ്ലാസ് വീണുടഞ്ഞാൽ അല്ലെങ്കിൽ പാൽ തൂകി പോയാൽ വീട്ടിലെ സാധനങ്ങൾ കേടുവരുത്തിയാൽ കുഞ്ഞുങ്ങളെ അടിക്കുകയും തെറി വിളിക്കുകയും ചെയ്യുന്നതിന് പകരം .....

പോട്ടെ...! സാരമില്ല...! എന്ന് പറഞ്ഞ് സമാധാനിപ്പിച്ച് വാരിയെടുത്തൊരു ഉമ്മ കൊടുക്കണം!!

അതിന് നമ്മളിൽ എത്ര പേർക്ക് കഴിയും???

അങ്ങിനെ ചെയ്യുമ്പോൾ കുഞ്ഞുങ്ങളിൽ ഉണ്ടാവുന്ന ഒരു സുരക്ഷിത ബോധമുണ്ട്.

അതാണ് അവരെ ധീരരും സൽസ്വഭാവികളുമാക്കുക!

പൊട്ടിയ ഗ്ലാസും തൂകിയ പാലും കേട് വന്ന സാധനങ്ങളും നമ്മുക്ക് വാങ്ങിച്ചെടുക്കാൻ കഴിയും.....

എന്നാൽ നമ്മൾ വഴക്ക് പറഞ്ഞ വിഷമം അനുഭവിക്കുന്ന ആ നിഷ്കളങ്ക മനസ്സിനെ ഒരിക്കലും സ്വാന്തനപ്പെടുത്താൻ കഴിഞ്ഞെന്ന് വരില്ല.....

ആ നിമിഷം മുതൽ കുഞ്ഞുങ്ങൾക്ക് നമ്മളോട് പലതും ഭയത്താൽ മറച്ചുവെക്കാൻ  തോന്നി തുടങ്ങും.

മുതിർന്നാൽ തന്നോട് മോശമായി പെരുമാറുന്നവരെ കുറിച്ചും ചൂഷണം ചെയ്യുന്നവരെ കുറിച്ചും മാതാപിതാക്കളോട് പറയാൻ മടി കാണിക്കും 

അത് കൊണ്ട് .....

ആദ്യത്തെ ഏഴ് വർഷം നിങ്ങൾ മക്കളെ ലാളിക്കുക.....

അടുത്ത ഏഴ് വർഷം നിങ്ങൾ അവർക്ക് സംസ്ക്കാരം പകർന്ന് നൽകുക.....

പിന്നെ ഒരു ഏഴ് വർഷം നിങ്ങൾ അവരെകൂട്ടുകാരാക്കുക....

പിന്നീട് നിങ്ങൾക്കവരെ സ്വതന്ത്രരായി വീടാം ....


നിസ്സാര കാര്യങ്ങൾക്ക് മക്കളെ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യാതിരിക്കുക .

മക്കളെ സ്നേഹിക്കുക ....  അവരോടൊപ്പം എപ്പോഴും ഉണ്ടാകും എന്ന് ബോധ്യപ്പെടുത്തി കൊടുക്കുക.

Thursday, 2 March 2017

നന്ദികേടിന്റെ ഫലം (കഥ)


പണ്ട്‌ ഒരു ഗ്രാമത്തിൽ ധർമിഷ്ഠനായ ഒരു കർഷകൻ ജീവിച്ചിരുന്നു. 
തന്റെ അടുക്കൽ എത്തുന്ന പാവങ്ങൾക്കെല്ലാം തന്നാൽ കഴിയുന്ന എന്തു ഉപകാരവും ചെയ്യാൻ അയാൾ സദാ സന്നദ്ധനായിരുന്നു. 
സർവശക്തനായ അല്ലാഹു അദ്ദേഹത്തിന്‌ അനുഗ്രഹമായി വളരെ വിശാലവും ഫലഭൂയിഷ്ടവും സമൃദ്ധവുമായ തോട്ടം നൽകിയിരുന്നു. 
പലതരം പച്ചക്കറികളും മുന്തിരി, ആപ്പിൾ, ഓറഞ്ച്‌, മാമ്പഴം... 
അങ്ങനെയങ്ങനെ വ്യത്യസ്ത നിറങ്ങളും രുചിയുമുള്ള പഴങ്ങൾ കായ്ച്ചു നിൽക്കുന്ന ആ തോട്ടം കാണാൻ തന്നെ മനോഹരമായിരുന്നു. 
എല്ലാ വിളവെടുപ്പ്‌ നാളിലും ഒരു വിഹിതം ദരിദ്രർക്കായി അദ്ദേഹം എന്നും മാറ്റിവെച്ചിരുന്നു. 
ഇതറിയാവുന്ന ആ പ്രദേശത്തുള്ള പാവങ്ങളായ ആളുകൾ അദ്ദേഹത്തിന്റെ തോട്ടത്തിൽ വന്ന്‌ പഴങ്ങളും പച്ചക്കറികളും മറ്റും കൊണ്ടുപോകാറുണ്ടായിരുന്നു.
അങ്ങനെ വളരെ സന്തോഷത്തോടെ വർഷങ്ങൾ കഴിഞ്ഞുപോയി. 
ആളുകൾ അദ്ദേഹത്തിന്റെ ഈ നന്മയിൽ വളരെ നന്ദിയുള്ളവരുമായിരുന്നു. 
അവർ അദ്ദേഹത്തെ അതിയായി സ്നേഹിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം കർഷകൻ മരണപ്പെട്ടു.
അന്ത്യകർമങ്ങൾ കഴിഞ്ഞ്‌ ദിവസങ്ങൾക്ക്‌ ശേഷം കർഷകന്റെ മക്കൾ തോട്ടത്തിലെത്തി. 
കർഷകനെപ്പോലെ ധർമിഷ്ഠരോ ദാനശീലരോ ആയിരുന്നില്ല അദ്ദേഹത്തിന്റെ മക്കൾ. 
തോട്ടത്തിൽ നിന്നും പതിവായി പാവങ്ങൾക്കു കൊടുക്കാറുള്ള ഓഹരിയൊന്നും അനുവദിക്കാൻ മക്കൾ തയ്യാറായിരുന്നില്ല.
 അതിനാൽ തന്നെ ഒരു ദിവസം അക്കാര്യം തീരുമാനിക്കാനായി അവർ തോട്ടത്തിൽ ഒരുമിച്ചുകൂടി. 
ഓരോരുത്തരും ഓരോരോ അഭിപ്രായം പറഞ്ഞു. 
ചിലർ ഇനി മുതൽ ഒരാൾക്കും ഇതിൽ നിന്നും ഒരു പഴം പോലും നൽകേണ്ടതില്ലെന്നും തങ്ങളുടെ പിതാവിന്‌ ജീവിതത്തിലെ ഇതര പ്രയാസങ്ങളെക്കുറിച്ചൊന്നും യാതൊരു പരിഗണനയും ഇല്ലായിരുന്നു എന്നൊക്കെ അവർ പറഞ്ഞു.
പിതാവ്‌ ജീവിച്ചിരുന്ന കാലത്ത്‌ പാവങ്ങൾക്ക്‌ കൊടുത്തിരുന്നത്‌ കൊടുക്കാതിരുന്നാൽ അത്‌ കുടുംബത്തിന്‌ തന്നെ ചീത്തപ്പേര്‌ ഉണ്ടാക്കും. 
വിളവെടുപ്പ്‌ കണ്ടാൽ അവരൊക്കെ ഓടിവരും. അപ്പോൾ അവർക്ക്‌ പഴങ്ങളും പച്ചക്കറികളുമൊക്കെ കൊടുക്കേണ്ടിവരും.
 അതിനാൽ ആരുമറിയാതെ ഇതിലെ ആദായമെടുക്കലാണ്‌ നല്ലത്‌ എന്നായിരുന്നു മക്കളിൽ ഒരാൾ പറഞ്ഞത്‌.
ആ തീരുമാനത്തോട്‌ എല്ലാവരും യോജിച്ചു. എന്നാൽ സർവ അനുഗ്രഹങ്ങളും തന്റെ അടിമകൾക്ക്‌ ഉദാരമായി നൽകുന്ന കാരുണ്യവാനായ നാഥൻ മറ്റൊരു തീരുമാനമെടുത്തിരുന്നു.
കർഷകന്റെ മക്കൾ ഗ്രാമവാസികൾ ഉറങ്ങിക്കിടക്കുന്ന നേരത്ത്‌ ഒറ്റയും തെറ്റയുമായി തോട്ടത്തിലെത്തി. 
ആരുമറിയാതെ രാത്രി തന്നെ പഴങ്ങളും പച്ചക്കറികളുമെല്ലാം പറിച്ചെടുത്ത്‌ അങ്ങാടിയിലെത്തിക്കുകയായിരുന്നു അവരുടെ ലക്ഷ്യം.
എന്നാൽ തോട്ടത്തിലെത്തിയപ്പോൾ അവിടെയുള്ള കാഴ്ച അവർക്ക്‌ വിശ്വസിക്കാൻ കഴിഞ്ഞില്ല. 
അവർ അന്തംവിട്ട്‌ മിഴിച്ചുനിന്നു. 
അതിൽ ഒരൊറ്റ പഴം പോലും ബാക്കിയുണ്ടായിരുന്നില്ല. എല്ലാം പറിച്ചു മാറ്റപ്പെട്ട നിലയിൽ തോട്ടം തീർത്തും കാലിയായിരുന്നു!
അപ്പോൾ അവർക്ക്‌ തങ്ങളുടെ തീരുമാനം തെറ്റായിരുന്നു എന്ന്‌ ബോധ്യമായി. അവർ തങ്ങളുടെ തെറ്റിൽ അല്ലാഹുവിനോട്‌ മാപ്പു ചോദിച്ചു.
സർവലോക നാഥന്റെ അനുഗ്രഹങ്ങളായി നമുക്ക്‌ കിട്ടിയ അറിവ്‌, ആരോഗ്യം, സമ്പത്ത്‌,സമൃദ്ധി, സമാധാനം തുടങ്ങിയവയൊന്നും ശാശ്വതമായി സ്വന്തമാക്കിവെക്കാൻ മനുഷ്യന്ന്‌ സാധ്യമല്ല. 
എല്ലാം നാഥന്റെ അനുഗ്രഹം മാത്രം. അതിനാൽ അവനോട്‌ നന്ദികാണിക്കുക. നന്ദികാണിക്കുന്നവർക്ക്‌ അവൻ ധാരാളമായി നൽകും.
?“ആ തോട്ടക്കാരെ നാം പരീക്ഷിച്ചത്‌ പോലെ തീർച്ചയായും അവരെയും നാം പരീക്ഷിച്ചിരിക്കുകയാണ്‌. 
പ്രഭാതവേളയിൽ ആ തോട്ടത്തിലെ പഴങ്ങൾ അവർ പറിച്ചെടുക്കുമെന്ന്‌ അവർ സത്യം ചെയ്ത സന്ദർഭം. 
അവർ (യാതൊന്നും) ഒഴിവാക്കി പറഞ്ഞിരുന്നില്ല. എന്നിട്ട്‌ അവർ ഉറങ്ങിക്കൊണ്ടിരിക്കെ നിന്റെ രക്ഷിതാവിങ്കൽ നിന്നുള്ള ഒരു ശിക്ഷ ആ തോട്ടത്തെ ബാധിച്ചു. 
അങ്ങനെ അത്‌ മുറിച്ചെടുക്കപ്പെട്ടത്‌ പോലെ ആയിത്തീർന്നു. അങ്ങനെ പ്രഭാതവേളയിൽ അവർ പരസ്പരം വിളിച്ചുപറഞ്ഞു: 
നിങ്ങൾ പറിച്ചെടുക്കാൻ പോകുകയാണെങ്കിൽ നിങ്ങളുടെ കൃഷിസ്ഥലത്തേക്ക്‌ നിങ്ങൾ കാലത്തുതന്നെ പുറപ്പെടുക. അവർ അന്യോന്യം മന്ത്രിച്ചുകൊണ്ടു പോയി.
 ഇന്ന്‌ ആ തോട്ടത്തിൽ നിങ്ങളുടെ അടുത്ത്‌ ഒരു സാധുവും കടന്നു വരാൻ ഇടയാവരുത്‌ എന്ന്‌. 
അവർ (സാധുക്കളെ) തടസ്സപ്പെടുത്താൻ കഴിവുള്ളവരായിക്കൊണ്ടു തന്നെ കാലത്ത്‌ പുറപ്പെടുകയും ചെയ്തു. അങ്ങനെ അത്‌ (തോട്ടം) കണ്ടപ്പോൾ അവർ പറഞ്ഞു:
 തീർച്ചയായും നാം പിഴവു പറ്റിയവരാകുന്നു. അല്ല, നാം നഷ്ടം നേരിട്ടവരാകുന്നു. അവരുടെ കൂട്ടത്തിൽ മധ്യനിലപാടുകാരനായ ഒരാൾ പറഞ്ഞു:
 ഞാൻ നിങ്ങളോട്‌ പറഞ്ഞില്ലേ? എന്താണ്‌ നിങ്ങൾ അല്ലാഹുവെ പ്രകീർത്തിക്കാതിരുന്നത്‌? അവർ പറഞ്ഞു:
 നമ്മുടെ രക്ഷിതാവ്‌ എത്രയോ പരിശുദ്ധൻ! തീർച്ചയായും നാം അക്രമികളായിരിക്കുന്നു. അങ്ങനെ പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ട്‌ അവരിൽ ചിലർ ചിലരുടെ നേർക്ക്‌ തിരിഞ്ഞു. 
അവർ പറഞ്ഞു: നമ്മുടെ നാശമേ! തീർച്ചയായും നാം അതിക്രമകാരികളായിരിക്കുന്നു. 
നമ്മുടെ രക്ഷിതാവ്‌ അതിനെക്കാൾ ഉത്തമമായത്‌ നമുക്ക്‌ പകരം തന്നേക്കാം. തീർച്ചയായും നാം നമ്മുടെ രക്ഷിതാവിങ്കലേക്ക്‌ ആഗ്രഹിച്ചു ചെല്ലുന്നവരാകുന്നു“ (അൽക്വലം 17-32).
വി.ക്വു സൂറത്തു ഖലം. 17 മുതൽ 32 വരെയുള്ള ആയത്തുകളിൽ അല്ലാഹു ഈ കഥയെ സംബന്ധിച്ച്‌ ഉദ്ധരിക്കുന്നു.
(കടപ്പാട് : നേര്‍പഥം വാരിക) 

അബ്ദുല്ലക്ക്‌ പറ്റിയ അബദ്ധം (കഥ)


പണ്ടു പണ്ട്‌ ഒരു ഗ്രാമത്തിൽ അബ്ദുല്ല എന്ന്‌ പേരുള്ള  വിദഗ്ധനായ ഒരു മരപ്പണിക്കാരനുണ്ടായിരുന്നു. 
ഒരു വലിയ മുതലാളിയുടെ കീഴിലായിരുന്നു അയാൾ പണിയെടുത്തിരുന്നത്‌. 
ഗ്രാമത്തിലെ കൂടുതൽ ആളുകളും അബ്ദുല്ല പണിതാലേ വീടു നിർമാണം ഭംഗിയായിപൂർത്തിയാകൂ എന്ന്‌ ചിന്തിക്കുന്നവരായിരുന്നു. 
അത്രമാത്രം കൃത്യതയോയെടും ആത്മാർഥതയോടെയും സൂക്ഷ്മതയോടെയുമായിരുന്നു അബ്ദുല്ല തന്റെ ജോലി നിർവഹിച്ചിരുന്നത്‌. 
അതിനാൽ തന്നെ ഗ്രാമവാസികൾ എല്ലാവരും അബ്ദുല്ലയെ വളരെ സ്നേഹിക്കുകയും ചെയ്തിരുന്നു.
വർഷങ്ങൾ കുറേ കടന്നുപോയി. അബ്ദുല്ലയുടെ ചുറുചുറുക്കും ആരോഗ്യവും മെല്ലെ മെല്ലെ കുറഞ്ഞു വന്നു തുടങ്ങി. 
ഒരു അവധി ദിവസം അബ്ദുല്ല വീട്ടിൽ ഭാര്യയോടും മക്കളോടുമൊന്നിച്ചു ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ദിവസങ്ങളായി താൻ മനസ്സിൽ ആലോചിച്ചു കൊണ്ടിരിക്കുന്ന കാര്യം വെളിപ്പെടുത്തി; 
താൻ ജോലിയിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചിരിക്കുന്നു എന്നതായിരുന്നു കാര്യം. കുടുംബവും അതിനോട്‌ യോജിച്ചു. 
കാരണം വളരെ കാലം ഒരു പാട്‌ പ്രയാസത്തോടെ ജോലിയും മറ്റു ഉത്തരവാദിത്തവുമായി ജീവിച്ച അബ്ദുല്ലക്ക്‌ ഇനി വിശ്രമം ആവശ്യം തന്നെയാണ്‌. 
അതിനാൽ തന്നെ കുടുംബത്തിനും അതിൽ എതിർപ്പൊന്നുമുണ്ടായില്ല.
അടുത്ത ദിവസം അബ്ദുല്ല തന്റെ മുതലാളിയോട്‌ താൻ ജോലിയിൽ നിന്നും വിരമിക്കാനുദ്ദേശിക്കുന്നതിനെ സംബന്ധിച്ച്‌ സംസാരിച്ചു. 
പക്ഷേ, മുതലാളി സമ്മതിച്ചില്ല. അദ്ദേഹം പറഞ്ഞു: “ഞാൻ അവസാനമായി ഉണ്ടാക്കാനുദ്ദേശിക്കുന്ന ഒരു വലിയ വീടിന്റെ പണികൂടി പൂർത്തിയാക്കിയതിനു ശേഷം മാത്രമെ താൻ ജോലിയിൽ നിന്നും വിരമിക്കാവൂ.”
അബ്ദുല്ല മനസ്സില്ലാ മനസ്സോടെ ഇത്‌ തന്റെ ജീവിതത്തിലെ അവസാനത്തെ പദ്ധതിയാണെന്ന്‌ തനിക്ക്‌ ഉറപ്പ്‌ തരാമെങ്കിൽ ഇത്‌ കൂടി ഏറ്റെടുക്കാമെന്ന്‌ സമ്മതിച്ചു.
ജോലിയിൽ നിന്നും വിരമിക്കുന്നതിനെക്കുറിച്ച്‌ ചിന്തിച്ചു നടക്കുന്ന അബ്ദുല്ലക്ക്‌ മുതലാളി ഏൽപിച്ച വലിയ വീടിന്റെ പണിയിൽ കൃത്യമായ ശ്രദ്ധയും ആത്മാർഥതയും കാണിക്കാൻ മനസ്സുണ്ടായില്ല. 
കൂടെയുള്ളവർ ഇനി മുതൽ താനില്ലാതെ ജോലി ചെയ്യേണ്ടതല്ലേ; അവർ വേണമെങ്കിൽ ശ്രദ്ധിച്ചോട്ടെ, തന്നെക്കൊണ്ട്‌ ഇത്രയൊക്കെയേ കഴിയൂ എന്ന മട്ടിലായിരുന്നു അബ്ദുല്ല.
ഏറ്റെടുത്ത ജോലി എത്രയും പെട്ടെന്ന്‌ തീർക്കണമെന്ന ഒറ്റ ചിന്ത മാത്രമെ അബ്ദുല്ലക്ക്‌ ഉണ്ടായിരുന്നുള്ളൂ. 
അതിനാൽ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളിലും ശ്രദ്ധ കാണിച്ചില്ല. ഏതായാലും നിശ്ചയിച്ച ദിവസങ്ങൾക്കുള്ളിൽ തന്നെ വീടിന്റെ പണി പൂർത്തിയായി.
 അബ്ദുല്ലയുണ്ടാക്കിയതിൽ തീർത്തും സാധാരണമായൊരു വീട്‌ എന്നതിൽ കവിഞ്ഞ്‌ ആ വീടിന്‌ മറ്റൊരു പ്രത്യേകതയും ഉണ്ടാക്കാൻ അബ്ദുല്ല ശ്രമിച്ചതുമില്ല.
 സാധാരണ അയാൾ ഉണ്ടാക്കുന്ന ഓരോ പുതിയ വീടിനും എന്തെങ്കിലുമൊക്കെ പ്രത്യേകതയും ആകർഷണീയതയുമൊക്കെ ഉണ്ടാകുമായിരുന്നു.
അടുത്ത ദിവസം മുതലാളി വീട്‌ കാണാനെത്തി. അബ്ദുല്ലയിൽ നിന്നും വീടിന്റെ താക്കോൽ വാങ്ങി. 
എന്നിട്ട്‌ അവിടെ കൂടിയ മുഴുവൻ ജോലിക്കാരെയും മറ്റുള്ളവരെയും വളിച്ച്‌ വളരെ ആദരവോടെ അബ്ദുല്ലക്ക്‌ ആ പുതിയ വീടിന്റെ താക്കോൽ നൽകി. 
എന്നിട്ട്‌ പറഞ്ഞു: “ഇത്രയും നാൾ എന്നോടൊന്നിച്ച്‌ വളരെ ആത്മാർഥമായി ജോലി ചെയ്ത അബ്ദുല്ലക്ക്‌ ഈ വീട്‌ എന്റെ ഒരു സമ്മാനമായി നൽകാൻ ഞാൻ ആഗ്രഹിക്കുന്നു.”
എല്ലാവർക്കും വളരെ സന്തോഷമായി. അപ്പോഴാണ്‌ അബ്ദുല്ലക്ക്‌ താൻ അവസാനമായി ചെയ്ത ജോലിയിൽ ആത്മാർഥത കാണിക്കാത്തതിന്റെ നഷ്ടം മനസ്സിലായത്‌. 
ചെയ്യുന്ന എല്ലാ ജോലിയിലും ഒരു പോലെ ആത്മാർഥതയും ശ്രദ്ധയും കൃത്യതയും പാലിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കാൻ സാധിച്ചത്‌.
കൂട്ടുകാരേ, ഇഹലോകത്ത്‌ നാം ചെയ്യുന്ന മുഴുവൻ സൽകർമങ്ങൾക്കും അർഹമായ പ്രതിഫലം നാളെ പരലോകത്ത്‌ ലഭിക്കണമെങ്കിൽ നല്ല ഉദ്ദേശത്തോടെയും ആത്മാർഥതയോടെയും പ്രതിഫലം ആഗ്രഹിച്ചും ആയിരിക്കണം അവ ചെയ്യേണ്ടത്‌. 
അബ്ദുല്ലയുടെ കഥയിൽ നിന്ന്‌ അതാണ്‌ നമുക്ക്‌ ലഭിക്കേണ്ട ഗുണപാഠം.
(കടപ്പാട് : നേര്‍പഥം വാരിക)

അല്ലാഹു കാണും (കഥ)


പണ്ടുപണ്ട് ക്വുറാ എന്ന ഒരു ഗ്രാമത്തില്‍ ഹസന്‍ എന്ന് പേരുള്ള ഒരു കര്‍ഷകന്‍ ജീവിച്ചിരുന്നു.

നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും വളരെ പ്രിയപ്പെട്ടവനായിരുന്നു ഹസന്‍.
കാരണം എന്താവശ്യത്തിനും യാതൊരു മടിയും കൂടാതെ ആര്‍ക്കും ഹസനെ സമീപിക്കാമായിരുന്നു.

കഴിയുന്ന എന്ത് സഹായവും മറ്റുള്ളവര്‍ക്ക് ചെയ്തു കൊടുക്കുന്നതില്‍ യാതൊരു മടിയുമില്ലാത്തവനായിരുന്നു ഹസന്‍.

മുഹമ്മദ് നബി (സ്വ) യഥാര്‍ഥ മുസ്‌ലിമിന്റെ ലക്ഷണങ്ങള്‍ പറഞ്ഞു പഠിപ്പിച്ചത് നന്നായി മനസ്സിലാക്കിയത് കൊണ്ടാണ് ഹസന്‍ അങ്ങനെയുള്ള സ്വഭാവക്കാരനായി മാറിയത്.

ഹസന് മൂന്ന് മക്കളുണ്ടായിരുന്നു. കാസിം, ഫാറൂഖ്, അബ്ദുല്ല. കാസിമായിരുന്നു അവരില്‍ മൂത്തവന്‍.

ഫാറൂഖും അബ്ദുല്ലയും ഇരട്ട സഹോദരങ്ങളായിരുന്നു.

തന്റെ മക്കള്‍ വളരെ നല്ലവരായി വളരണമെന്ന് നിര്‍ബന്ധമുണ്ടായിരുന്ന ഹസന്‍ അവര്‍ക്ക് എല്ലാ സമയത്തും ക്വുര്‍ആനികാധ്യാപനങ്ങളും പ്രവാചകന്മാരുടെയും സ്വഹാബത്തിന്റെയും കഥകളും പറഞ്ഞ് കൊടുക്കാറുണ്ടായിരുന്നു.

വളരെ താല്‍പര്യത്തോടെ അതെല്ലാം കേട്ട് മനസ്സിലാക്കിയിരുന്ന മൂവരും ഗ്രാമത്തിലുള്ള മറ്റു കുട്ടികളെക്കാളെല്ലാം സ്വഭാവശുദ്ധിയില്‍ മികച്ചുനിന്നു.

ഒരു ദിവസം ഹസന്‍ മൂന്ന് മക്കളെയും വിളിച്ചു വരുത്തി മൂവര്‍ക്കും ഓരോ മിഠായി വീതം നല്‍കി .

എന്നിട്ട് പറഞ്ഞു: ''മക്കളേ, ഈ മിഠായി നിങ്ങള്‍ മൂന്ന് പേരും ആരും കാണാതെ തിന്നണം.ആരും കാണാതെ ഇത് കഴിക്കുന്നവന് ഉപ്പ ഒരു സമ്മാനം തരും.''

മിഠായി കിട്ടിയ ഉടനെ അബ്ദുല്ല പതിയെ വീടിനകത്തേക്കും അവിടെ നിന്ന് ഹാളിലേക്കും കടന്നു. ഓ, അവിടെ ഉമ്മ...!

അവന്‍ മെല്ലെ വാതിലിന്റെ മറവില്‍ ഒളിച്ചു. ഉമ്മ അടുക്കളയിലേക്ക് പോയതോടെ അവന്‍ മെല്ലെ സ്റ്റെയര്‍കെയ്‌സ് കയറി മുകളിലെത്തി.

അവിടെ ഉപ്പയുടെ മേശയുടെ അടിയിലേക്ക് വലിഞ്ഞുകയറി ഇരിപ്പായി.

തന്നെ ആരും ശ്രദ്ധിക്കുന്നില്ലെന്നും ഇവിടേക്ക് പോന്നത് ആരും കണ്ടിട്ടില്ലെന്നും ഉറപ്പായ അവന് സന്തോഷം അടക്കാനായില്ല.

എന്തായാലും ഇന്ന് ഉപ്പയുടെ മുന്നില്‍ ഞാന്‍ തന്നെ വിജയി. അവനുറപ്പിച്ചു. മെല്ലെ മിഠായിയുടെ കടലാസ് കളഞ്ഞ് അവന്‍ മിഠായി തിന്നു.

ഫാറുഖാകട്ടെ മിഠായി കിട്ടിയത് കയ്യില്‍പിടിച്ച് നിന്നുവെന്നല്ലാതെ അവിടെ നിന്നും അനങ്ങിയില്ല.

കാസിമും ഉപ്പയും സംസാരിച്ചു കൊണ്ട് അകത്തേക്ക് കയറിപ്പോകുന്നതുവരെ അവന്‍ അവിടെത്തന്നെ നിന്നു.

അവര്‍ രണ്ടുപേരും അകത്തേക്ക് കയറി എന്നുറപ്പായപ്പോള്‍ അവന്‍ ക്ഷണനേരം കൊണ്ട് അയല്‍ക്കാരനായ അബ്ദുക്ക തങ്ങളുടെ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോയിലേക്ക് ഓടിക്കയറി, ആരും തന്നെ ശ്രദ്ധിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തി മിഠായി അകത്താക്കി.

എന്നാല്‍ കാസിം ആ മിഠായി കയ്യില്‍ പിടിച്ച് അകത്തും മുറ്റത്തുമൊക്കെ മാറി മാറി നടന്നു. പക്ഷേ, എവിടെയും തന്നെ ആരും കാണുന്നില്ലെന്ന് അവന് ഉറപ്പിക്കാനായില്ല.

ഏത് മൂലയില്‍ കയറി നിന്നാലും ചുറ്റും ആരെയും കണ്ടില്ലെങ്കിലും മുകളിലേക്ക് നോക്കുമ്പോള്‍ അല്ലാഹു കാണുന്നുണ്ടല്ലോ ഇനിയെന്ത് ചെയ്യും എന്നാണ് അവന്‍ ആലോചിക്കുക.

അവന് ഉറപ്പായി; അല്ലാഹു കാണാതെ ഇത് തിന്നുവാന്‍ ഈ ലോകത്തിന്റെ ഏത് കോണില്‍ പോയാലും കഴിയില്ലെന്ന്.

ഉപ്പയാണെങ്കില്‍ ആരും കാണാതെ കഴിച്ചാലാണ് സമ്മാനം തരിക എന്ന് ഉറപ്പിച്ച് പറഞ്ഞിട്ടുമുണ്ട്.

അവന്‍ ആ മിഠായി തിന്നാതെ കയ്യില്‍ തന്നെ പിടിച്ചു.

കുറച്ച് കഴിഞ്ഞ് ഹസന്‍ മക്കളെ വിളിച്ചു. ചെയ്ത കാര്യങ്ങള്‍ ചോദിച്ചു.
അബ്ദുല്ല വളരെ ആവേശപൂര്‍വം തന്റെ സാഹസികത വിവരിച്ചു.

ഉമ്മയെക്കണ്ടപ്പോള്‍ വാതിലിന്റെ മറവില്‍ ഒളിച്ചത് പറഞ്ഞപ്പോള്‍ ഉമ്മ മൂക്കത്ത് വിരല്‍വെച്ചു: ''ഹൊ... ഭയങ്കരാ..!''

ഫാറൂഖ് തന്റെ താന്‍ ചെയ്തതും വിവരിച്ചു. കാസിം മിണ്ടാതെ നില്‍ക്കുകയാണ്.
ഉപ്പ കാസിമിനോട് ചോദിച്ചു: ''താന്‍ എന്തു ചെയ്തു കാസിം?''

കാസിം കൈ മലര്‍ത്തി കാണിച്ചു. മിഠായി അതാ അവന്റെ കയ്യില്‍ തന്നെ! അത് കണ്ടപ്പോള്‍ ഫാറൂഖ് ഉറക്കെ ചിരിച്ചു.

ഈ ഇക്കാക്ക് ഒരു മിഠായിപോലും ആരും കാണാതെ തിന്നാന്‍ പറ്റിയില്ല. എന്തൊരു കഷ്ടം..!

ഉപ്പ ചോദിച്ചു: ''എന്തുപറ്റി കാസിം.''

അവന്‍ പറഞ്ഞു: ''ഞാനെവിടെ ഒളിച്ചിരുന്ന് തിന്നാലും അല്ലാഹു എന്നെ കാണും. അതിനാല്‍ എനിക്ക് ആരും കാണാതെ തിന്നാന്‍ പറ്റിയില്ല.''

ഉപ്പാക്കും ഉമ്മാക്കും വളരെ സന്തോഷമായി.

ഫാറൂഖും അബ്ദുല്ലയും അന്തം വിട്ട് നില്‍ക്കുകയാണ്; തങ്ങള്‍ക്ക് സമ്മാനം നഷ്ടപ്പെട്ടല്ലോ എന്ന സങ്കടത്തോടെ.

കുട്ടികളേ, നമ്മള്‍ കാണുന്നില്ലെങ്കിലും അല്ലാഹു നമ്മെ കാണുന്നുണ്ട്.

ഈ പ്രപഞ്ചത്തില്‍ അവന്‍ അറിയാതെയും കാണാതെയും ഒന്നും നടക്കുകയില്ല.
അതിനാല്‍ നാം നല്ല കാര്യങ്ങള്‍ മാത്രം ചെയ്ത് ജീവിക്കുക.

( കടപ്പാട് : നേര്‍പഥം വാരിക )