Wednesday, 15 February 2017

എന്റെ മോൻ ഗവ:ഹൈസ് സ്കൂൾ മലയാളം മീഡിയത്തിലാ .....

ഒരു ഗ്രാമത്തിൽ മൂന്ന് പെണ്ണുങ്ങൾ കിണറിൽ നിന്ന് വെളളം കോരുകയായിരുന്നു .

ആ സമയം അതിലൊരുവളുടെ മകൻ സ്കൂൾ വിട്ട് അതുവഴി പോയി.
അമ്മ മകനെ ചൂണ്ടി  "ആ പോകുന്നതു എന്റെ മോനാ, മേരി ഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പഠിക്കുന്നെ "

കുറച്ചു നേരം കഴിഞ്ഞപ്പോൾ രണ്ടാമത്തവളുടെ മോനും അതുവഴി പോയി .
അമ്മ പറഞ്ഞു.

"എന്റെ മോൻ ക്രസന്റ്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാ പഠിക്കുന്നെ.."

ഒടുവില്‍  .....
മൂന്നാമത്തവളുടെ മകൻ ആ വഴി വന്ന് അമ്മയുടെ അരികിലേക്ക് വന്നു .
എന്നിട്ട് അമ്മയുടെ കയ്യില്‍ നിന്ന് കുടം വാങ്ങി തലയില്‍ വച്ച് 

"വാ അമ്മേ വീട്ടിൽ പോകാം "

ആ മകനെ കാണിച്ച് അമ്മ പറഞ്ഞു ..

"എന്റെ മോൻ ഗവ:ഹൈസ് സ്കൂൾ മലയാളം മീഡിയത്തിലാ

( ആരോ എഴുതിയ നല്ല കഥ )

Monday, 13 February 2017

ഇല്ലാത്ത കഴിവിനെ ഓര്‍ത്തു നിരാശപ്പെടരുത് (കഥ)

അബ്ദു. 
അഞ്ചു വര്‍ഷം മുമ്പ് മീന്‍ കച്ചവടമായിരുന്നു തൊഴില്‍ .

ആ പരിപാടി കൊണ്ട് കുടുംബം ഗതി പിടിക്കില്ല എന്ന് മനസ്സിലായപ്പോഴാണ്‌ അബ്ദു ഗള്‍ഫിലേക്ക് പറന്നത്.

ആരുടെയോ ശുപാര്‍ശ കൊണ്ട് ഒരു വലിയ കമ്പനിയില്‍ ഓഫീസ് ബോയ് തസ്തികയിലേക്ക് ഇന്റര്‍വ്യൂവിനു വിളിക്കപ്പെട്ടു.


മലയാളിയായ HR മാനേജരെ കണ്ടപ്പോള്‍ അബ്ദുവിന് സമാധാനമായി.
എന്നാല്‍...

"Tell me about yourself in english."

പടക്കം പോട്ടുമ്പോലുള്ള HR മനജരുടെ ചോദ്യം.

അബ്ദു ഒന്ന് പകച്ചു. പിന്നെ സാവധാനം പറഞ്ഞു.

"എനിക്ക് ഇംഗ്ലീഷിന്റെ A..B..C..D, അറിയില്ല സര്‍."

"Sorry Mr. Abdu ഇക്കാലത്ത് അല്‍പസ്വല്‍പ്പം ഇംഗ്ലീഷൊക്കെ അറിയാതെ ഒരു ഓഫീസ് ബോയിയുടെ ജോലി പോലും കിട്ടില്ല, 

ഇംഗ്ലീഷ് അറിയാത്തോരാളെ ജോലിക്ക് നിയമിക്കാനും നിര്‍വ്വാഹമില്ല."

എല്ലാ പ്രതീക്ഷയും നഷ്ട്ടപ്പെട്ട അബ്ദു പുറത്തേക്കു നടന്നു..

കിട്ടിയിരുന്നെങ്കില്‍ അഞ്ചാറായിരം ദിര്‍ഹം ശമ്പളം കിട്ടിയേനെ, കുടുംബം കരകേറിയേനെ. 

ഇങ്ങനെയൊക്കെ ആലോചിച്ചാലോചിച്ച് നടന്നു നടന്നു എത്തിയത് ഫിഷ്‌ മാര്‍ക്കറ്റിന്റെ മുമ്പിലാണ്.

ചിര പരിചിതമായ ഗന്ധം മൂക്കിലേക്ക് തുളഞ്ഞു കയറി , അതാ കിടക്കുന്നു നമ്മുടെ മത്തിയും അയലയും അയക്കൂറയും.

അബ്ദുവിന്റെ കൈതരിച്ചു. അറിയാതെ കൈ പോക്കറ്റിലേക്കു നീങ്ങി. ഇന്നലെ അമ്മായീടെ മോന്‍ തന്ന 50 ദിര്‍ഹം കൈയ്യില്‍ തടഞ്ഞു.

പിന്നെ കൂടുതലൊന്നും ആലോചിക്കാതെ അബ്ദു ആകെയുള്ള 50 ദിര്‍ഹത്തിനു മത്തിയും അയലയും വാങ്ങി പ്ലാസ്റ്റിക്‌ കൂടില്‍ നിറച്ചു.

മലയാളികള്‍ താമസിക്കുന്ന ബില്‍ഡിംഗ്‌കള്‍ തേടിപ്പിടിച്ചു

ഫ്ലാറ്റ്കള്‍ കയറിയിറങ്ങി വില്‍പ്പന ആരംഭിച്ചു.

1 മണിക്കൂറിനുള്ളില്‍ കൈയ്യിലുള്ള മത്സ്യം മുഴുവനും വിറ്റു തീര്‍ന്നു. മുതല് കഴിച്ചു 70 ദിര്‍ഹം ലാഭം.

അന്ന് തന്നെ 2 പ്രാവശ്യം കൂടി അബ്ദു ഫിഷ്‌ മാര്‍ക്കറ്റില്‍ പോയി വന്നു.

അബ്ദുവിന് മനസ്സിലായി ഇതൊരു നല്ല വരുമാന മാര്‍ഗ്ഗമാണെന്ന്

അബ്ദു അതിരാവിലെ ഉണരും മൊത്തക്കച്ചവടക്കാരില്‍ നേരിട്ട് മത്സ്യം വാങ്ങി വില്ല്പന നടത്തും
.
കച്ചവടം അതിവേഗം വളര്‍ന്നു. 2 വര്‍ഷത്തിനുള്ളില്‍ അബ്ദുവിന് മാര്‍ക്കറ്റില്‍ 4 സ്റ്റാള്‍ ആയി. അഞ്ചെട്ടു വണ്ടിയായി. 

ഹോട്ടലുകളിലേക്കും മറ്റും നേരിട്ട് വിതരണമായി. പിന്നെ ഉണക്കമീനിന്റെ വ്യാപാരവും.

5 വര്‍ഷത്തിനു ശേഷം. മത്സ്യം, മാംസം, പഴം പച്ചക്കറി മൊത്ത വില്‍പ്പനയില്‍ അബ്ദു ഒരു വ്യവസായ സാമ്രാജ്യം തന്നെ തീര്‍ത്തു.

ഒരു ദിവസം ഒരു വിദേശ കമ്പനിയുടെ പ്രതിനിധികളുമായുള്ള ചര്‍ച്ചക്കിടയില്‍ അബ്ദു തന്‍റെ ഇംഗ്ലീഷ് പരിഭാഷകനുമായി വന്നപ്പോള്‍ ഒരു പ്രതിനിധി ചോദിച്ചു.

"ഇത്രയും വലിയ ബിസിനസ്‌ സാമ്രാജ്യത്തിന്റെ ഉടമയായ താങ്കളിതുവരെ ഇംഗ്ലീഷ് പഠിച്ചില്ലേ?"

അബ്ദു: "ഇല്ല!"

പ്രതിനിധി:

"അത്ഭുതം തന്നെ! താങ്കള്‍ ആലോചിട്ടുണ്ടോ ഇംഗ്ലീഷ് പരിജ്ഞാനം തീരെയില്ലാത്ത ഒരാള്‍ ഇത്രയും വലിയ സ്ഥാപനം കെട്ടിപ്പടുക്കുകയാണെങ്കില്‍, 

ഇംഗ്ലീഷ് പഠിച്ചിരുന്നെങ്കില്‍ താങ്കള്‍ക്ക് ഏതു നിലക്ക് എത്താന്‍ പറ്റുമായിരുന്നെന്ന് ?

അബ്ദു: 

"അറിയാം!"

"ഞാന്‍ ഇംഗ്ലീഷ് പഠിച്ചിരുന്നെങ്കില്‍ ഇന്നെനിക്കൊരു ഓഫീസ് ബോയ്‌ മാത്രം ആവാന്‍ കഴിയുമായിരുന്നു...!!!"

______________________

ഗുണപാഠം: 

ഇല്ലാത്ത കഴിവിനെ ഓര്‍ത്തു നിരാശപ്പെടാതെ, ഉള്ള കഴിവിനെ ഫലപ്രദമായി വിനിയോഗിച്ചാല്‍ വിജയം സുനിശ്ചിതം.
കടപ്പാട്

Friday, 10 February 2017

പ്രതീക്ഷകൾ കൈവിട്ട് പോകാതിരിക്കട്ടെ

ഒരു കപ്പൽ കാറ്റിലും കോളിലും പെട്ട് തകർന്നു ... 

അതിൽ രക്ഷപ്പെട്ടത് ഒരാൾ മാത്രം ... 

അബോധാവസ്ഥയിൽ അയാൾ എത്തിപ്പെട്ടതാകട്ടെ വിജനമായ ഒരു ദ്വീപിലും ... 

കൂട്ടിന് ആളില്ലാതെ ഏകനായ് ദ്വീപിൽ അകപ്പെട്ട ആ മനുഷ്യൻ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി..

എന്നാൽ സർവ ശക്തനായ ദൈവത്തിങ്കൽ ഉള്ള വിശ്വാസം അയാൾ കൈവിട്ടില്ല...

തന്നെ രക്ഷിക്കണമെന്ന് മനമുരുകി അയാൾ ദൈവത്തോട് പ്രാർത്ഥിച്ചു കൊണ്ടിരുന്നു...

ദിവസവും തന്നെ രക്ഷിക്കാൻ വരുന്ന കപ്പലും കാത്ത് അയാൾ ചക്രവാളത്തിൽ കണ്ണും നട്ടിരിക്കും...

ഇങ്ങനെ ദിവസങ്ങൾ എത്രയോ കടന്നുപോയി ...

പക്ഷേ, ആരും വന്നില്ല. എന്നാൽ അയാൾ പ്രതീക്ഷ കൈവിടാതെ പ്രാർത്ഥിച്ചുകൊണ്ടിരുന്നു...

ദ്വീപിൽ അങ്ങിങ്ങായി കിടന്നിരുന്ന മരക്കഷ്ണങ്ങൾ ശേഖരിച്ച് അയാൾ ഒരു കുടിൽ പണിതു ... 

ഒരു ദിവസം ...

ഭക്ഷണത്തിന് വേണ്ടി അലഞ്ഞുതിരിഞ്ഞ് തിരിച്ചെത്തിയപ്പോൾ കണ്ട കാഴ്ച അയാളെ നടുക്കിക്കളഞ്ഞു ...

തന്റെ കുടിൽ കത്തിനശിച്ചിരിക്കുന്നു ... 

തന്റേതായി ആകെയുണ്ടായിരുന്ന വസ്തുക്കളും നഷ്ടപ്പെട്ടിരിക്കുന്നു ... 

എന്തു ചെയ്യണമെന്നറിയാതെ അയാൾ തല കുമ്പിട്ട് കരയാൻ തുടങ്ങി ...

"എന്റെ രക്ഷിതാവേ , നീ എന്തിനാണ് എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്,"
അയാൾ ആര്‍ത്തുവിളിച്ചു ...

കരഞ്ഞു കരഞ്ഞ് അയാൾ തളർന്നുറങ്ങി ... 

എന്നാല്‍ പിറ്റേന്ന് പ്രഭാതത്തിൽ ഒരു വലിയ ശബ്ദം കേട്ടാണ് അയാൾ ഞെട്ടിയുണർന്നത് ...

 അയാള്‍ക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഒരു കൂറ്റൻ യാത്രാക്കപ്പൽ ദ്വീപിനെ ലക്ഷ്യം വെച്ച് വരുന്നു ...

സന്തോഷത്താൽ അയാൾ കരഞ്ഞുപോയി ...

 കപ്പലിൽ പ്രവേശിച്ചപ്പോൾ നാവികരോടായി അയാൾ ചോദിച്ചു ...

"നിങ്ങള്‍ക്ക് എങ്ങനെ ദ്വീപില്‍ ഒരാള്‍ അകപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലായി." അപ്പോൾ അവർ പറഞ്ഞു ...

" ദ്വീപിൽ നിന്ന് പുക ഉയരുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു. അപ്പോൾ മനുഷ്യര്‍ ആരെങ്കിലും അവിടെ അകപ്പെട്ടിരിക്കാം എന്ന് ഞങ്ങൾ ഊഹിച്ചു ...

ഇതുകേട്ട അയാൾ പൊട്ടി കരഞ്ഞുകൊണ്ട് നാഥനോട്‌ തന്നെ സഹായിച്ച വഴിയോർത്ത് ആശ്ചര്യപ്പെട്ടു ... 

നാഥനോട് വീണ്ടും വീണ്ടും നന്ദി പറഞ്ഞു ...

*************************************************************************

ഗുണ പാഠം :

പ്രയാസങ്ങൾ വരുമ്പോൾ പ്രതീക്ഷകൾ കൈവിട്ട് ദുഃഖിച്ചിരിക്കാൻ എളുപ്പമാണ് ... 

എന്നാൽ നമ്മുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ദൈവമാണ് ...

ഇനി നിങ്ങളുടെ കുടിലും കത്തിയെരിഞ്ഞേക്കാം ... 

എന്നാൽ ക്ഷമയവലംബിക്കുക ...

നാഥന്റെ സഹായത്തിന്റെ പുക അതിൽ നിന്ന് ഉയരാതിരിക്കില്ല....